Tuesday, August 28, 2007

സ്മൊളടി നിര്‍ത്തലിന്റെ ചില ദൂഷ്യ വശങ്ങള്‍

മൂത്രം ചുടീല്‍ എന്ന ഒരു അസുഖത്തെ കൂറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ടാവുമല്ലൊ, കുറച്ചു പേര്‍ എങ്കിലും ഈ അസുഖത്തിന്റെ സുഖം അറിഞ്ഞിട്ടുണ്ടാവുമെന്നും കരുതുന്നു.ഈയുള്ളവനു ഈ അസുഖത്തിനെ ശരിക്കും പരിചയപ്പെടാന്‍ ഒരു അവസരം ലഭിച്ചത്‌ കഴിഞ്ഞ ആഴ്ച്ച ആണു.നമ്മുടെ ഒരു നേതാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ശരിക്കും മ്രഗീയവും പൈശ്ശാശികവും ആയ ഒരു അസുഖം ആണു ഇത്‌.

ഈ അസുഖത്തിന്റെ അനിര്‍വചനീയമായ സുഖം ഇപ്പൊഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ എന്ന നിലക്ക്‌ ഈ അസുഖത്തെ കൂറിച്ച്‌ ഈയുള്ളവന്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ഇവിടെ കുത്തിക്കുറികട്ടെ.

വല്ലപ്പോഴും അല്‍പ്പം സ്മൊള്‍ അടിക്കുന്ന ഒരു സ്വഭാവം എനിക്കു ഉണ്ട്‌ എന്ന്‌ ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ടല്ലൊ.കല്ല്യാണം ഒക്കെ കഴിഞ്ഞപ്പൊ എല്ലവരുടേയും കേസ്സില്‍ എന്ന പോലെ എനിക്കും സ്മൊള്‍ അടി കുറകണ്ടതായി വന്നു.മനസ്സമാധാനം അല്ലെ വലുത്‌,സ്മൊള്‍ അടിച്ചു കിട്ടുന്ന സുഖം അല്ലല്ലൊ. അപ്രഖ്യാപിതമായ ഈ സ്മോളടി നിര്‍ത്തലാണു കൂട്ടുകാരെ എന്നെ ഈ നിലയില്‍ എത്തിച്ചത്‌. സ്മൊളിന്റെ കൂടെ കിട്ടിയിരുന്ന വെള്ളം ആവശ്യത്തിനു ഉപയോഗിച്ചിരുന്ന എന്റെ ശരീരത്തിനു പെട്ടെന്നുള്ള ഈ മാറ്റം താങ്ങാവുന്നതില്‍ അപ്പുറം ആയിരുന്നു.

കഴിഞ്ഞ ആഴ്ച്ച, ശരിക്കും പറഞ്ഞാല്‍ നമ്മുടെ സ്വാതന്ത്യ്‌ര ദിനത്തില്‍ എനിക്കു ഒരു സ്റ്റയിലന്‍ പനി വന്നു. കൂട്ടുകാരന്‍ ആയ ഒരു ഡോക്ടറുടെ ഉപദേശപ്ര്കാരം ഞാന്‍ ഒരു പാരാസെറ്റാമോള്‍ കഴിച്ചു ആ പനിയെ കീഴടക്കി. 22 നു ഞാന്‍ ഒരു ലണ്ടന്‍ യാത്ര പ്ലാന്‍ ചെയിതിരുന്ന കൊണ്ടു ഒരു ദിവസ്സം കൂടെ ലീവ്‌ എടുത്തു വീട്ടില്‍ ഇരുന്നു.പിറ്റേ ദിവസ്സം കര്‍മ്മനിരതന്‍ ആയി ഞാന്‍ ഓഫീസ്സിലും പൊയി. വൈകിട്ടു തിരികെ വീട്ടില്‍ എത്തിയപ്പോഴല്ലെ രസ്സം. ആകെപ്പാടെ എന്തോ ഒരു പന്തിയില്ലായ്മ്മ.മൂത്രം ഒഴിക്കാന്‍ നേരം വല്ലാത്ത വേദന. അധികം താമസ്സികാതെ സംഭവം കളര്‍ഫുള്‍ ആയി. മൂത്രത്തിനു ബ്ലഡ്ഡിന്റെ കളര്‍. കുറച്ചു സമയം കൂടി ഞാന്‍ നോക്കി, ഇതു തന്നെ ശരിയാവുമൊ എന്നു. നല്ല കാര്യങ്ങള്‍ നമുക്കു സംഭവിക്കും എന്നും, സംഭവിച്ചു കൊണ്ടേ ഇരിക്കും എന്നും വിശ്വസിക്കാന്‍ ആണല്ലൊ എല്ലാവരും ആഗ്രഹിക്കുന്നത്‌. പക്ഷെ അതൊന്നും ഉണ്ടായില്ല എന്നു മാത്രമല്ല കാര്യം കൂടുതല്‍ പരുങ്ങലില്‍ ആവുകയാണു എന്ന്‌ മനസ്സിലാക്കിയ ഞാന്‍ രാത്രി 12 മണിയോടെ ആശ്ശുപത്രിയില്‍ പൊയി. അത്യാഹിത വിഭാഗത്തില്‍ പൊയി ഒരു ഡോക്ടറോട്‌ ഒരു വിധത്തില്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു മനസ്സിലാക്കി. (അവസ്സാനം ആണു ഡോക്ടര്‍ മലയാളി ആണെന്നു മനസ്സിലായത്‌.). എനിക്കു ഒരു കുത്തിവെയ്പ്പു തന്നു രോഗ്ഗം പെട്ടെന്നു ശമിപ്പികാന്‍ ഉള്ള എന്റെ അഭ്യര്‍ത്തന ഡോക്ടര്‍ ചെവിക്കൊണ്ടില്ല.ഡോക്ടറേ മനസ്സില്‍ ശപിച്ച്‌ , മരുന്നും വാങ്ങി ഞാന്‍ തിരികെ പോന്നു.ഉറങ്ങാന്‍ കിടന്നാല്‍ വെറുതെ അങ്ങിനെ ഉറങ്ങാന്‍ പറ്റില്ലല്ലോ.അങ്ങിനെ നരകയാതന എന്നാല്‍ എന്താണെന്നു ഞാന്‍ ശരിക്കും മനസ്സിലാക്കി.


സാധാരണ ദാഹിക്കാതെ വെള്ളം കുടിക്കാത്ത ഞാന്‍ അലാറം ഒക്കെ വച്ചു എണീറ്റ്‌ വെള്ളം കുടിക്കാന്‍ തുടങ്ങി.ബാംഗ്ലൂരില്‍ ജോലിചെയ്യുന്ന ഞാന്‍ ഒരു ഇന്റര്‍വ്യു അറ്റെണ്ട്‌ ചെയ്യാന്‍ ആണു യു.കെ. യില്‍ വന്നത്‌.വെള്ളം ഒക്കെ ധാരാളം ആയി കുടിച്ചു ഞാന്‍ വിമാനം കയറി. വിമാനയാത്രയുടെ ഒരു പകുതി സമയവും ഞാന്‍ വെള്ളം കുടിയും മൂത്രിക്കലും ആയിരുന്നു.അങ്ങിനെ ഒരു ബാലന്‍സ്സില്‍ ഞാന്‍ വിമാനമിറങ്ങി ലണ്ടനില്‍ താമസ്സിക്കുന്ന എന്റെ ചേട്ടന്റെ വീട്ടില്‍ വന്നു പിന്നെ ഇന്റര്‍വു പ്രിപ്പറേഷന്‍ , വെള്ളം കുടി, മൂത്രിക്കല്‍ ഇതായിരുന്നു എന്റെ അടുത്ത ദിവസത്തെ പ്രോഗ്രാം. അങ്ങിനെ ഇന്റര്‍വ്യു ദിവസ്സം വന്നെത്തി , ഞാന്‍ ഒരു റ്റാക്സ്സി വിളിച്ചു കേംബ്രിഡ്ജിലേക്കു യാത്രയായി.പോകാന്‍ നേരം മറക്കാതെ ഒരു ലിറ്റര്‍ വെള്ളവും കുടിച്ചിട്ടണു വീട്ടില്‍ നിന്നും ഇറങ്ങിയത്‌.

സാദാരണ ജീന്‍സ്സും ഷര്‍ട്ടും ധരിക്കുന്ന എന്നെ ഒരു ടൈ, കോട്ട്‌ ഇതെല്ലാം ധരിപ്പിച്ചാണു ചേട്ടന്‍ ഇന്റര്‍വ്യുവിനു യാത്രയാക്കിയത്‌.ഇനി ടൈ യും കോട്ടും ഇല്ലാത്തതു കൊണ്ടു മാത്രം ജോലി കിട്ടാതെ പോകണ്ട എന്ന് ഞാനും കരുതി. അങ്ങിനെ സ്വന്തം കല്ല്യാണത്തിനുപോലും കൊട്ടും ടൈ യും ധരിച്ചിട്ടില്ലാത്ത ഞാന്‍ അതൊക്കെ ഇട്ടു ശ്വാസം വിടാതെ മാന്യനായി വണ്ടിയില്‍ കയറി. ലണ്ടനില്‍ നിന്നും കേംബ്രിട്ജിലേക്ക്‌ 2 മണിക്കൂര്‍ കാര്‍ യാത്രയാണുള്ളത്‌.

വണ്ടി വിട്ടു കുറച്ചു കഴിഞ്ഞാണു ഞാന്‍ എന്റെ രോഗത്തെ കുറിച്ചും, വീട്ടില്‍നിന്ന് ഇറങ്ങുന്നതിനു മുന്‍പ്‌ വാശിയോടെ വലിച്ചു കുടിച്ച ഒരു ലിറ്റര്‍ വെള്ളത്തെയും കുറിച്ചു ഓര്‍ത്തത്‌.നേരത്തെ പറഞ്ഞതു പോലെ ഇത്തവണയും നല്ല കാര്യങ്ങള്‍ മാത്രം സംഭവിക്കും എന്ന് മനസ്സില്‍ ഉറപ്പിച്ചു ഞാന്‍ സീറ്റില്‍ ഉറച്ചിരുന്നു. എങ്കിലും എല്ലാ പൊസ്സിബിലിറ്റിയും നമ്മള്‍ ചിന്തിക്കണമല്ലൊ, ഞാന്‍ കാറില്‍ ഇരുന്നു ചുറ്റും നോക്കി, റോഡില്‍ നിറയെ കാറുകള്‍, നമ്മുടെ നാട്ടീലേപോലെ എവിടെയും മൂത്രിക്കാന്‍ ഉള്ള സൗകര്യം ഈ വികസിത രാജ്യത്ത്‌ ഇല്ല എന്ന സത്ത്യം ഞാന്‍ വളരെ പെട്ടെന്ന് മനസ്സിലാക്കി.

രാവിലെ കുടിച്ച ഒരു ലിറ്റര്‍ വെള്ളം പതുക്കെ ശക്തി പ്രകടനം തുടങ്ങി. ഇടുക്കി ഡാമിന്റെ ഒക്കെ ഒരു സംഭരണ ശേഷിയെ ഞാന്‍ ആരാധനയോടെ ഒരു നിമിഷം ഓര്‍ത്ത്‌ പോയി.ഇനി എത്ര ടൈം എടുക്കും എന്നു ഞാന്‍ ഡ്രൈവറൊട്‌ ചൊദിച്ചു, ഒരു മണിക്കൂര്‍ കൂടെ എടുക്കും എന്നു അങ്ങേര്‍ പറഞ്ഞു. അത്രേം നേരം കാത്തിരുന്നാല്‍ സംഭവം നാറും എന്ന് മനസ്സിലാക്കിയ ഞാന്‍ പോകുന്ന വഴിക്ക്‌ കംഫോര്‍ട്ട്‌ സ്റ്റേഷന്‍സ്സ്‌ വല്ലൊം ഉണ്ടൊ എന്നു ചൊദിച്ചപ്പൊ അയാള്‍ പറഞ്ഞു, എവിടെ എങ്കിലും നിര്‍ത്തിയാല്‍ ചിലപ്പൊ നമ്മള്‍ വൈകും എന്ന്.


മനസ്സിനെ കല്ലുപോലെ ആക്കി ഞാന്‍ സീറ്റില്‍ ഒന്നുകൂടെ ഉറച്ചിരുന്നു.ഞാന്‍ വിചാരിച്ചു ഓഫിസ്സില്‍ എത്തിയാല്‍ ഉടനെ റസ്റ്റ്‌ റൂമില്‍ പൊയേക്കാം എന്ന്. പക്ഷെ അവിടെയും ഒരു പ്രശ്നം. ഇന്റര്‍വ്യുനു ചെല്ലുന്ന ഒരു ഓഫിസ്സില്‍ ഓടിക്കയറിച്ചെന്ന് റസ്റ്റ്‌ റൂം എവിടെ എന്നു ചോദിക്കാന്‍ പറ്റുമോ? വേറെ എന്തെക്കിലും ചോദിക്കാന്‍ നിന്നാല്‍ സംഭവം വഷളാവും. ജീന്‍സ്സും ടീ-ഷര്‍ട്ടും അല്ല ഇട്ടേക്കുന്നത്‌, ടൈയും കോട്ടും ആണു. ഞാന്‍ ദൈവത്തെ മനസ്സില്‍ വിളിച്ചു അപേക്ഷിക്കാന്‍ തുടങ്ങി.ഭാഗ്യം എന്നൊ, ദൈവാനുഗ്രഹം എന്നൊ എന്താണു പറയണ്ടതു എന്നറിയില്ല, ഞാന്‍ ഒരു പെട്രോള്‍ സ്റ്റേഷന്‍ കണ്ടു.ഡ്രൈവറോട്‌ അവിടെ വണ്ടി നിര്‍ത്താന്‍ പറഞ്ഞ്‌ ഞാന്‍ ഓടി പെട്രൊള്‍ സ്റ്റേഷനില്‍ ഉള്ള സ്റ്റോറില്‍ കയറി, അവിടെ നിന്ന മദാമ്മയോട്‌ ഒരു വിധത്തില്‍ റസ്റ്റ്‌ റൂം എവിടെ എന്ന് ചോദിച്ചു. അവര്‍ പറഞ്ഞു, അവിടെ അങ്ങിനെ ഒരു സംഭവം ഇല്ല, റോഡിന്റെ അപ്പുറം ഉള്ള സ്റ്റോറില്‍ റസ്റ്റ്‌ റൂം ഉണ്ട്‌ എന്ന്. വളരെ പ്രതിക്ഷയോടെ ഓടി പുറത്തിറങ്ങിയ ഞാന്‍ റോഡിന്റെ അപ്പുറത്തുള്ള സ്റ്റോര്‍ അങ്ങ്‌ വലിയ ഒരു പാര്‍ക്കിങ്ങ്ന്റെ അപ്പുറത്ത്‌ കണ്ടു.ഒരു അര കിലോമീറ്റര്‍ എങ്കിലും ദൂരം കാണും അങ്ങൊട്ട്‌. ഒരു 5 സെക്കണ്ട്‌ കൊണ്ട്‌ ഞാന്‍ ആ കടയില്‍ എത്തിക്കാണും.(നമ്മുടെ അത്ലെറ്റുകള്‍ ഒക്കെ ഇങ്ങിനെ പ്രാക്ടീസ്സ്‌ ചെയിതിരുന്നേല്‍ എല്ലാ ഒളിമ്പിക്സ്‌ മെടലുകളും ഇന്ത്യക്ക്‌ കിട്ടിയേനെ).


അങ്ങിനെ ഒരു ദീര്‍ഗ്ഗ നിശ്വാസ്സ്ത്തോടെ ഞാന്‍ തിരിച്ചു വണ്ടിയില്‍ കയറി. ഇത്രക്കു സ്പീടില്‍ ഓടാന്‍ പറ്റുന്ന ഇവന്‍ എന്തിനാ റ്റാക്സി വിളിച്ചതു എന്ന ഭാവത്തില്‍ ഡ്രൈവര്‍ എന്നെ നോക്കുന്നു. അങ്ങിനെ ഒരു വിധത്തില്‍ ഞാന്‍ രക്ഷപെട്ടു എന്റെ പ്രിയ സുഹ്രത്തുക്കളെ.എന്ത്‌ പ്രശ്ശ്നത്തേയും നേരിടാന്‍ ഉള്ള കെല്‍പ്പ്‌ എനിക്കു ഉണ്ട്‌ എന്ന ഒരു ആത്മവിശ്വാസം എന്നില്‍ ഈ പറഞ്ഞ സംഭവം ഉണ്ടാക്കി. അതു കൊണ്ട്‌ ഇന്റര്‍വ്യു നന്നായി ചെയ്യാനും പറ്റി.


ഒരു ഉപദേശ്ശം, സ്മൊളടി നിര്‍ത്തിയാലും, സ്മൊളില്‍ ഒഴിച്ചു കഴിക്കുന്ന വെള്ളം കുടിച്ചുകൊണ്ടേയിരിക്കണം.

ഒഹ്‌ മറന്നു, അടുത്ത ഗ്ലാസ്സ്‌ വെള്ളം കുടിക്കാന്‍ സമയമായി.

Wednesday, August 1, 2007

കണ്ടക്ടര്‍ ചേട്ടന്മാരേ...., താങ്ക്സ്‌

വീട്ടുകാര്‍ വളരെ മോഹങ്ങളോടെ ആണു രണ്ടാമത്തേ ആണ്‍തരിയായ എന്നെ സ്കൂളില്‍ ചേര്‍ത്തത്‌। വീട്ടുകാരുടെ മോഹങ്ങള്‍ ഒക്കെ എനിക്കു അന്ന് എങ്ങി നെ മനസ്സിലാവാന്‍?. എന്തായാലും pilot ആവാന്‍ പറ്റില്ല എന്നു അന്നേ എനിക്കു അറിയാമായിരുന്നു. അതിന്റെ കാരണം ഫ്ലൈറ്റില്‍ കേറി ഞാന്‍ ഒരിക്കല്‍ പേടിച്ചിട്ടുള്ളകൊണ്ടൊന്നുമല്ല, എന്റെ നേര്‍ചേട്ടനെ Pilot ആക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. പിന്നെ ഞാനും ഒരു pilot ആയാല്‍ ഞങ്ങള്‍ രണ്ടു പേരും ഓടിക്കുന്ന വിമാനങ്ങള്‍ എങ്ങാന്‍ പരസ്പ്പരം കൂട്ടി ഇടിച്ചാലൊ? നിലത്തു കൂടെ നടന്നാല്‍ പോലും തമ്മില്‍ കൂട്ടി ഇടിച്ചിരുന്ന ഞങ്ങളെ കുറിച്ചു അങ്ങിനെ ഒരു മുന്‍ കരുതല്‍ എടുത്തതില്‍ വീട്ടുകാരേം തെറ്റു പറയാന്‍ പറ്റില്ല.

അതുകൊണ്ടു എന്നെ വേറെ എന്തെങ്കിലും ആക്കിയേക്കാം എന്നു വച്ചു വീട്ടുകാര്‍।ഞാന്‍ അതു സമ്മതിക്കുകയും ചെയിതു.എന്തായാലും സ്വന്തം ചേട്ടന്‍ അല്ലെ, ഞാന്‍ അവന്റെ ഒരു ആഗ്രഹത്തിനു തടസ്സം നില്‍ക്കരുതല്ലൊ (ഏന്റെ ഒരു വലിയ മനസ്സ്‌). വേറെ എന്തെക്കിലും എന്നു വച്ചാല്‍ വെറും ചെറിയ ജോലികള്‍ ആണെന്നു തെറ്റിദ്ധരിക്കണ്ട, വെറെ ഉണ്ടായിരുന്ന ഒപ്ഷന്‍സ്‌ കളക്ടര്‍, ഡോക്ടര്‍,Engineer, എസൈ എന്നിങ്ങനെ ഉള്ള ചുരുക്കം ചില ഗ്ലാമര്‍ ജോലികള്‍ മാത്രം ആയിരുന്നു.

എന്നിരുന്നാലും എന്റെ മനസ്സിലെ ആത്മാര്‍ത്ധമായ ആഗ്രഹം അദ്യം ഒരു ബസ്സ്‌ കണ്ടക്ടറും പിന്നെ അവിടുന്ന് പ്രമൊഷന്‍ കിട്ടി ഒരു ബസ്സ്‌ ട്രൈവറും ആവണം എന്നായിരുന്നു। ഡ്രൈവര്‍ ആയി കഴിഞ്ഞാല്‍ തൊടുപുഴ കരിമണ്ണൂര്‍ റൂട്ടില്‍ ഓടുന്ന എല്ലാ ബസ്സ്കളേയുംകാള്‍ സ്പീടില്‍ വണ്ടി ഓടിക്കുക. ഇതായിരുന്നു കൊച്ചുകാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം.

അതൊക്കെ അവിടെ നില്‍ക്കട്ടെ। അങ്ങിനെ പടിപ്പിച്ച്‌ വലിയ ആള്‍ ആക്കാനായി എന്നെ സ്കൂളില്‍ ചേര്‍ത്തു.

ഒന്ന് രണ്ട്‌ അങ്ങിനെ ക്ലാസ്സുകള്‍ ഓരോന്നായി ഞാന്‍ ജയിച്ചു കയറി।( ഇടക്കു വച്ചു 5-ല്‍ നിന്നും 6 ലേക്കു ഞാന്‍ ജയിച്ചില്ലാ എന്നു ഒരു ആരോപണം റിസ്സല്‍റ്റു നോക്കാന്‍ പോയ അയല്‍പ്പക്കത്തേ ചില കുട്ടികള്‍ പറഞ്ഞു പരത്തിയിരുന്നു. ജയിക്കാനും തോല്‍ക്കാനും ഉള്ള സാധ്യത തുല്യം ആയിരുന്നതിനാല്‍ ഞാനും അതു വിശ്വസിച്ചു. സ്കൂളില്‍ വരെ പോയി എന്റെ പേരില്ലാത്ത റിസ്സല്‍ട്ട്‌ ബോര്‍ഡ്‌ നേരില്‍ കാണാന്‍ ശക്തി ഇല്ലാതിരുന്നതിനാല്‍ പിന്നെ പപ്പ റിസ്സല്‍ട്ട്‌ നോക്കി വന്നു ഞാന്‍ ജയിച്ചു എന്ന വാര്‍ത്ത പറഞ്ഞപ്പോഴാണു എന്റെ ശ്വാസ്സം നേരേ ആയത്‌. ). എന്നെ വീട്ടില്‍ വിളിക്കുന്നതു പ്രദീപ്‌ എന്നാണു, സ്ക്കൂളിലെ പേരു ജോര്‍ജ്ജ്‌ എന്നും, ഇതായിരുന്നു ഇങ്ങിനെ ഒരു വാര്‍ത്ത പരക്കാനുണ്ടായ മൂലകാരണം. എന്തായാലും അന്നോടെ ഞാന്‍ ഒരു സത്യം മനസ്സിലാക്കി, "ഇത്തവണ മാനം പോയില്ലെങ്കിലും വല്ലപ്പോഴും എങ്കിലും പുസ്തകം തുറന്ന് നോക്കിയില്ലെങ്കില്‍ അടുത്തു തന്നെ പണി കിട്ടും".

അനുഭവം ആണല്ലൊ ഗുരു। അങ്ങിനെ ആറാം ക്ലാസ്സു മുതല്‍ , വല്ലപ്പോഴും പുസ്തകം തുറന്ന് നോക്കുന്ന ഒരു നല്ല ശീലം ഞാന്‍ വളരെ കഷ്ട്പ്പെട്ട്‌ വളര്‍ത്തിയെടുത്തു. ഇപ്പറഞ്ഞത്‌ അന്നു മുതല്‍ ഞാന്‍ ഒരു മഹാന്‍ ആയി, എനിക്കു റാങ്ക്‌ ജസ്റ്റ്‌ മിസ്സ്‌ ആയി എന്നൊന്നും അല്ല കെട്ടൊ. ജയിക്കാനും തോല്‍ക്കാനും തുല്യ സാദ്യത ആയിരുന്നതു മാറി, ജയിക്കാന്‍ കൂടുതല്‍ സാദ്യത ആയി, അത്ര മാത്രം.

അങ്ങിനെ ഞാന്‍ വിജയശ്രീ ലാളിതന്‍ ആയി 9 ല്‍ എത്തിയപ്പോള്‍ ഞങ്ങളുടെ സ്ക്കൂളിലേ കുരുട്ട്‌ ബുദ്ധികള്‍ ആയ ചില അധ്യാപകര്‍ ഒരു പുതിയ കണ്ടുപിടുത്തം നടത്തി, "മിക്സെട്‌ ക്ലാസ്സ്‌ സ്ക്കൂളിന്റെ എസ്‌। എസ്‌.എല്‍ .സി ഫലം നന്നാക്കാന്‍ വളരെ ഉപകരിക്കും", ഇതായിരുന്നു അവരുടെ കണ്ടു പിടുത്തം. ആണ്‍-പെണ്‍ മനശ്ശാസ്സ്ത്രം അന്നേ നന്നായി മനസ്സിലാക്കിയിരുന്ന എന്റെ ഗുരുക്കന്മാരെ സമ്മതിക്കണം. സത്യം പറയാമല്ലൊ നേര്‍ പെങ്ങന്മാരൊ, നേര്‍ പെണ്‍-കസ്സിന്‍സൊ ഇല്ലാതിരുന്നതിനാല്‍ എനിക്കു പെണ്‍പിള്ളാര്‍ എന്ന വര്‍ഗ്ഗത്തെ എന്തൊ ഒരു പേടി ആയിരുന്നു. അങ്ങിനെ ഈ ഊരാക്കുടുക്കില്‍ നിന്നും പണ്ടാരമടങ്ങി ഒന്നു രക്ഷപെടാനായുള്ള ശ്രമത്തിനിടയില്‍ ഞാന്‍ പത്താം ക്ലാസ്സ്‌ വലിയ തെറ്റില്ലാത്ത മാര്‍ക്കോടെ ചാടിക്കിടന്നു.

ഞങ്ങളുടെ നാട്ടിലെ അന്നത്തെ പ്രബലമായ ഒരു വിശ്വാസം പത്താം ക്ലാസ്സ്‌ ജയിച്ചാല്‍ രക്ഷപെട്ടു എന്നായിരുന്നു। അങ്ങിനെ അവസാനം സംഭവ ബഹുലമായ പത്ത്‌ വര്‍ഷത്തെ സ്കൂള്‍ ജീവിതത്തിനു ശേഷം ഞാനും "രക്ഷപെട്ടു". പക്ഷെ, കൊച്ചു കാലത്തെ കണ്ടക്ടര്‍ മോഹം അപ്പൊഴും മനസ്സില്‍ കിടപ്പുണ്ടായിരുന്നു.

അങ്ങിനെ നാട്ടിലെ ചുരുക്കം "രക്ഷിക്കപെട്ട" ആളുകളില്‍ ഒരാളായ എന്നെ എന്റെ പപ്പ, തൊടുപുഴ ന്യൂമാന്‍ കോളേജില്‍ PDC 1st Group-നു കൊണ്ടു പോയി ചേര്‍ത്തു।മാനം രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ വലിയ തെറ്റില്ലാത്ത മാര്‍ക്ക്‌ കിട്ടിയ കാര്യം ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലൊ. അതുകൊണ്ടു ഫസ്റ്റ്‌ ഗ്രൂപ്പ്‌ കിട്ടാന്‍ വിഷമം ഒന്നും ഉണ്ടായില്ല.

അങ്ങിനെ എന്റെ കളിയരങ്ങ്‌ കരിമണ്ണുരില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ ഉള്ള തൊടുപുഴ എന്ന മഹാനഗരത്തിലേക്കു ഞാന്‍ പറിച്ചു നട്ടു। ഒര്‍മ്മയില്‍ ഒരിക്കലും മായാതെ നില്‍ക്കുന്ന ഒരു മഹാസംഭവം ആയിരുന്നു കോളേജിലേക്കുള്ള ബസ്സ്‌ യാത്രകള്‍.കരിമണ്ണൂരില്‍ നിന്നും തൊടുപുഴയിലേക്കു 30 മിനിട്ട്‌ മാത്രം ഇടവിട്ടുള്ള ബസ്സുകളില്‍, ഒരു ട്രെയിനില്‍ കയറാവുന്നതിലും ആളുകള്‍ ഉണ്ടായിരുന്നു.ആ യാത്രകള്‍ ആണു ഒരു കണക്കില്‍ എന്നെ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആക്കിയതെന്നു പറയാം. കാരണം ആ യാത്രകള്‍ ആണു ബസ്സ്‌ കണ്ടക്ടര്‍മാരെ എല്ലാം മനുഷ്യപറ്റില്ലാത്തവര്‍ ആണു എന്ന മഹാസത്യം എനിക്കു മനസിലാക്കി തന്നത്‌. 50 പൈസ ടിക്കറ്റ്‌ കൊടുക്കുന്ന ഞങ്ങളെ അവന്മാര്‍ എന്നും രണ്ടാം കിട പൗരന്മാരായാണു പരിഗണിച്ചു പോന്നിരുന്നത്‌.അങ്ങിനെ കണ്ടക്ടര്‍ ആവുക, പിന്നെ പ്രമോഷന്‍ ആയി ഡ്രൈവര്‍ ആകുക എന്ന എന്റെ കൊച്ചുകാല മോഹം ഞാന്‍ മനസ്സില്‍ നിന്നും അപ്പാടെ മായിച്ചു കളഞ്ഞു.

കരിമണ്ണൂര്‍ - തൊടുപുഴ റൂട്ടില്‍ 1991-1993 കാലയളവില്‍ കണ്ടക്ടര്‍ ജോലി ചെയിതിരുന്ന സ്നേഹമുള്ള ചേട്ടന്മാരെ, താങ്ക്സ്‌ :).

ഞാന്‍ എന്ന സംഭവം.

ഇടുക്കി ജില്ലയിലെ തൊടുപുഴ എന്ന മലയോര പട്ടണത്തില്‍ നിന്നും വരുന്നു। ആളുകള്‍ക്ക്‌ മനസ്സിലാകാന്‍ ആയി തൊടുപുഴ എന്നു പറഞ്ഞു എന്നേ ഉള്ളു, ശരിക്കും തൊടുപുഴ നിന്നും ഒരു 11 കി. മീ അകലെ ഉള്ള കരിമണ്ണൂര്‍ എന്ന കുഗ്രാമം ആണു ഈയുള്ളവന്റെ ദേശ്ശം.

പണ്ടു മുതലേ പള്ളി, പള്ളികൂടം ഒന്നും എനിക്കു വലിയ താല്‍പ്പര്യം ഉണ്ടായിരുന്നില്ല। സ്വമനസ്സാലെ ഞാന്‍ പള്ളികൂടത്തില്‍ പൊയിട്ടേ ഇല്ല.എന്നും പപ്പക്ക്‌ പറമ്പിനു രണ്ടു വട്ടം ഓടാന്‍ ഉള്ള അവസരം ഞാന്‍ ഉണ്ടാക്കി കൊടുക്കാറുണ്ടായിരുന്നു. പപ്പയുടെ കയ്യില്‍ ഒരു വടിയും കാണും. മുന്നില്‍ ഞാനും പുറകെ പപ്പയും. അങ്ങിനെ രാവിലെ ജോഗിംഗ്‌ കഴിഞ്ഞാല്‍ എന്നെ പിടിച്ച്‌ കുളിപ്പിക്കും, പിന്നെ സ്കൂള്‍ ബാഗ്‌ ഒക്കെ എടുത്തു പപ്പ എന്നെ സ്കൂളില്‍ കൊണ്ടു വിടും.അങ്ങിനെ ഞാന്‍ കാരണം പപ്പക്കു വ്യായാമവും വിദ്യാഭ്യാസവും യദേഷ്ട്ം ലഭിച്ചു പോന്നു.പപ്പ അന്നു വടിയും പിടിച്ചു എന്റെ പിറകെ ഓടിയ ഓട്ടം ഒളിമ്പിക്സില്‍ വല്ലോം ആയിരുന്നേല്‍ ഇന്ത്യക്കു പണ്ടേ ഒളിമ്പിക്സ്‌ സ്വര്‍ണ്ണം കിട്ടിയേനെ. ചിലപ്പോള്‍ ദുഷ്ടന്മാര്‍ ആയ ചില അയല്‍പ്പക്കകാര്‍ പപ്പയുടെ ഈ വ്യായാമം മുടക്കാറും ഉണ്ടായിരുന്നു(അവര്‍ വട്ടം കേറി നിന്നു എന്നെ പിടിച്ചു കൊടുക്കുമായിരുന്നു.... നല്ലവരായ എന്റെ അയല്‍ക്കാര്‍)

വെറുതേ മനുഷ്യന്റെ സമയം മെനക്കെടുത്താന്‍ ഉള്ള ഒരോ പരിപാടികള്‍। രാവിലെ എണീക്കണം, കുളിക്കണം പള്ളികൂടത്തില്‍ പൊണം. മോഹന്‍ലാല്‍ സ്റ്റൈലില്‍ "ഏന്ത്‌ എന്ത്‌ എന്തിനു" എന്നു ഞാന്‍ അന്നേ സ്വയം ചോദിക്കാറുണ്ടായിരുന്നു. പക്ഷേ അങ്ങിനെ ഒക്കെ ചോദിക്കാന്‍ ഉള്ള ചങ്കൂറ്റം അന്നു ഉണ്ടായിരുന്നില്ല. കാരണം, വീട്ടിന്റെ തൊട്ട്‌ താഴെ നില്‍ക്കുന്ന പുളി, തഴച്ചു വളരുന്ന ഒരു പുല്ലാന്തി ഇതില്‍ രണ്ടിലും എത്ര വെട്ടി എടുത്താലും തീരാത്തത്ര വടികള്‍. പുളി ഒരു വലിയ മരം ആയതിനാല്‍ വെട്ടി കളയാന്‍ പറ്റിലായിരുന്നു. പുല്ലാന്തി ഒരിക്കല്‍ വെട്ടി നോക്കി, പുളി വടി മാത്രം കൊണ്ടു തുടയേ ശീലിപ്പിച്ചാല്‍ ഭാവിയില്‍ എങ്ങാന്‍ വെദന കുറഞ്ഞാലൊ? പക്ഷേ പണ്ടാരം വെട്ടി കുറേ നാള്‍ കഴിഞ്ഞപ്പോ ഇരട്ടി ശക്തിയില്‍ കേറി വരുന്നു.

പള്ളീല്‍ പോകുന്നതും പള്ളികൂടത്തില്‍ പോകുന്നതും ഒഴിവാക്കാന്‍ ഞാന്‍ സ്വീകരിച്ചിരുന്ന സാഹസിക മാര്‍ഗ്ഗങ്ങള്‍ ഇനി ഉള്ള തലമുറക്കും ഒരു മുതല്‍ക്കൂട്ടു ആയേക്കും।

മാര്‍ഗ്ഗം 1: വല്ലം കൊട്ട
ഈ മാര്‍ഗ്ഗം പരീക്ഷിച്ചപ്പോള്‍ എനിക്കു ഒരു 8 വയസ്സു കാണും। ഒരു ദിവസം രാവിലേ ഞാന്‍ പതിവില്ലാതെ വീട്ടുകാരെ മൊത്തം അത്ഭുതപരതന്ത്രരാക്കിക്കൊണ്ടു കുളിച്ചു മിടുക്കനായി ബാഗ്ഗും എടുത്തു സ്കൂളിലേക്കു യാത്രയായി. ഒരു 11 മണിയോടെ ഞങ്ങളുടെ കൊപ്പ്ര അട്ടിയില്‍ ഇരിക്കുന്ന ഒരു വല്ലം കൊട്ട അനാവശ്യമായി അനങ്ങുന്നതായി പപ്പ കണ്ടു പിടിച്ചു.എലി ആയിരിക്കും എന്നു കരുതി പപ്പ ഒരു വടി ഒക്കെ എടുത്തു സംഹാരരുദ്രനായി വല്ലം കൊട്ട പൊക്കിയപ്പൊള്‍ കണ്ടതു കാലത്തു ആവേശത്തോടെ സ്കൂളില്‍ പോയ എന്നെയാണു. വൈകാതെ തന്നെ പപ്പയും ഞാനും സ്കൂളിലേക്കു യാത്രയായി. ഓപ്പെറേഷന്‍ ഫെയിലിയര്‍ .

അന്ന് വീട്ടില്‍ തേങ്ങാ ഇടുന്ന ദിവസം ആയിരുന്നു എന്നു എനിക്കു അറിയാന്‍ വയ്യായിരുന്നു।അതു അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആ വല്ലം കൊട്ടയുടെ അടിയില്‍ കയറി ഒളിക്കുമായിരുന്നില്ല. എന്റെ പ്ലാനിങ്ങില്‍ ഞാന്‍ വിട്ടു പോയ ഒരു ചെറിയ കാര്യം.

മാര്‍ഗ്ഗം 2: തേനീച്ച

ഇതു ഞാന്‍ ഒരിക്കലേ പരീക്ഷിച്ചിട്ടുള്ളൂ। സംഭവം വിജയം കണ്ടെങ്കിലും, തേനീച്ചകള്‍ മനസ്സറിഞ്ഞു സഹകരിക്കും എന്നു മനസ്സിലാക്കിയതു കൊണ്ടു പിന്നെ അതു വേണ്ടാ എന്നു വച്ചു. സംഭവം വളരെ നിസ്സാരം. ഒരു ഞായറാഴ്ച്ച രാവിലെ പതിവുപോലെ എന്നെ പള്ളിയില്‍ വിട്ട്‌ ഒരു മഹാ പുണ്ണ്യാളന്‍ ആക്കും എന്നു വീട്ടുകാരും, പള്ളിയില്‍ പോക്കു എന്തു വില കൊടുത്തും ഒഴിവാക്കും എന്നു ഞാനും മനസ്സില്‍ കണക്കു കൂട്ടി ഇരിക്കുകയായിരുന്നു.ഞാന്‍ സര്‍വ്വശക്തനായ ദൈവത്തോട്‌ ഒരു മാര്‍ഗ്ഗം കാണിച്ചു തരണേ എന്ന് മനസ്സില്‍ അപേക്ഷിച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടെന്നു തലേ ദിവസം കണ്ട ഒരു തേനീച്ച കൂട്‌ മനസ്സിലേക്കു കടന്നു വന്നത്‌. പിന്നെ വൈകിയില്ല നേരെ പൊയി ആ തേനീച്ച കൂട്ടില്‍ കൈ ഇട്ടു. സ്വാഭാവികമായി തേനീച്ച പ്രതികരിച്ചു. അങ്ങിനെ എന്റെ വലതു കയ്യില്‍ നീരുവന്നു.വീട്ടുകാരുടെ മുന്നില്‍ ഞാന്‍ നിറകണ്ണുകള്ളോടെ തേനീച്ചയുടെ പൈശാശികവും നീചവുമായ പ്രവര്‍ത്തിയേ കുറിച്ചു വിശദീകരിച്ചു. പള്ളീല്‍ പോക്കു ഒഴിവായി കിട്ടി എങ്കിലും വേദന കുറച്ചൊന്നുമല്ല അന്നു തിന്നത്‌. തേനീച്ചയും ആയുള്ള ബിസ്സിനസ്സ്‌ ബദ്ധം ഞാന്‍ അന്ന് അവസാനിപ്പിച്ചു.

(തുടരും)

മലയാളത്തില്‍ ബ്ലോഗ്‌ എഴുതാന്‍ ഉള്ള ശ്രമം അവസാനം വിജയം കണ്ടു.

അപ്പോള്‍ ഇനി എന്നെ പരിചയപ്പെടുത്താം . ജോര്‍ജ്ജ്‌ എന്നു ഔദ്ദ്യൊഗിക നാമം. പ്രദീപ്‌ എന്നു വിളിപ്പേരു. ജോലി സോഫ്റ്റ്‌വെയര്‍ എഴുത്ത്‌. ബാംഗ്ലൂരില്‍ ഒരു വിദ്ദേശ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഴുതുകയും തിരുത്തി എഴുതുകയും ചെയ്യുന്നു. വിവാഹിതന്‍.അല്‍പ്പം വിസ്കി വല്ലപ്പൊഴും കഴിക്കുന്നതു ഒരു തെറ്റ്‌ അല്ല എന്നു വിശ്വസിക്കുന്ന, ഒരു നിരുപദ്രവകാരി.തല്‍കാലം ഇവിടെ നിര്‍ത്തുന്നു

Got a good name

:)